മുംബൈ: ബയോ-ബിറ്റുമെൻ ഉപയോഗിച്ച് നിർമ്മിച്ച രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ദേശീയ പാത കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. നാഗ്പൂർ ജില്ലയിലെ ദേശീയ പാത 44 ന്റെ നാഗ്പൂർ-മൻസാർ ബൈപാസിന്റെ ഭാഗമാണ് വിളകളുടെ അവശിഷ്ടമായ ലിഗ്നിൻ പ്രയോജനപ്പെടുത്തി നിർമിച്ചത്.
സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) സഹകരണത്തോടെ സ്വകാര്യ ബയോടെക് കമ്പനിയായ പ്രജ് ഇൻഡസ്ട്രീസാണ് ബയോ-ബിറ്റുമെൻ നിർമ്മിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയുടെ വിജയം സിആർആർഐ വിലയിരുത്തും. ഗുജറാത്തിലെ ഹലോളിലെ സർവ്വീസ് റോഡിൽ പദ്ധതി വിജയം കണ്ടതോടെയൊണ് ദേശീയപാതയിലേക്കും വ്യാപിപ്പിച്ചത്.
Unveiling of India’s first bio-bitumen-based NH stretch 🛣 on NH-44 in Nagpur, Maharashtra, paves the way for a self-reliant, sustainable future.#PragatiKaHighway #GatiShakti #BioBitumen pic.twitter.com/bBiv8oFEcv
— Nitin Gadkari (@nitin_gadkari) December 21, 2024
നിലവിൽ പെട്രോളിയത്തിൽ നിന്ന് ലഭിക്കുന്ന ബിറ്റുമെനാണ് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. എന്നാൽ ബയോ- ബിറ്റുമെൻ ഉൽപ്പാദനത്തിന് ജൈവ അവശിഷ്ടങ്ങളാണ് ഉപയോഗിക്കുന്നത്. സസ്യ എണ്ണകൾ, വിളകളുടെ അവശിഷ്ടങ്ങൾ, ആൽഗകൾ, ലിഗ്നിൻ (മരത്തിന്റെ ഒരു ഘടകം), മൃഗങ്ങളുടെ കാഷ്ഠം തുടങ്ങിയവയിൽ നിന്നെല്ലാം ബയോ- ബിറ്റുമെൻ നിർമിക്കാം.
ലോകത്തിൽ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. ഇതിൽ 90% റോഡുകളിലും ബിറ്റുമെൻ പാളിയുണ്ട്. 25,000-30,000 കോടി രൂപയുടെ ബിറ്റുമെനാണ് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇതിൽ പകുതിയോളം ഇറക്കുമതിയാണ്. ബയോ ബിറ്റുമെനിലേക്ക് തിരിയുന്നതോടെ റോഡ് നിർമാണത്തിനായി ചെലവഴിക്കേണ്ട തുകയിലും ഗണ്യമായ കുറവ് വരും.
ബയോ-ബിറ്റുമെന്റെ ഉപയോഗം പരിസ്ഥിക്കും ഗുണം ചെയ്യും. കാർഷിക അവശിഷ്ടങ്ങൾ ഇതിനായി ഉപയോഗിക്കുന്നതോടെ കത്തിക്കുന്നതിന് അവസാനമാകും. ഇത് ഡൽഹിയിലെയും സമീപ നഗരങ്ങളിലെയും വായു മലിനീകരണത്തിന്റെ തോത് കുറക്കും. മാത്രമല്ല കർഷകർക്ക് അധിക വരുമാനം ലഭിക്കുകയും ചെയ്യും.















