കുന്നംകുളം: വീട്ടമ്മയെ രാത്രി വീട്ടിൽ കയറി അതിദാരുണമായി വെട്ടികൊലപ്പെടുത്തി. കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപമായിരുന്നു സംഭവം. ഇവിടെ നാടഞ്ചേരി വീട്ടിൽ സിന്ധു മണികണ്ഠനെയാണ് (55) കൊലപ്പെടുത്തിയത്. ഇവരുടെ സഹോദരീ ഭർത്താവാണ് പിടിയിലായതെന്നാണ് വിവരം. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
സിന്ധുവിന്റെ ഭർത്താവ് വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്ത് പ്രതി വീട്ടിലെത്തുകയും കൊലപാതകം നടത്തുകയുമായിരുന്നു. ഭർത്താവ് കടയിൽ നിന്നും മടങ്ങി വന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭാര്യയെയാണ് കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. കറുത്ത ടീഷർട്ടും മാസ്‌കും ധരിച്ച ഒരാളെ വീട്ടിൽ കണ്ടതായി അയൽക്കാർ പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഇയാളെ ചീരംകുളത്തു നിന്ന് പിടികൂടിയത്.
സിന്ധുവിന്റെ ശരീരത്തിൽ നിന്നും ആഭരണങ്ങൾ നഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയമായിരുന്നു ആദ്യം ഉയർന്നത്. എന്നാൽ പിടിയിലായത് സഹോദരീ ഭർത്താവ് ആണെന്ന് വ്യക്തമായതോടെ മറ്റെന്തോ കാരണമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സിന്ധുവിന്റെ ശരീരത്തിൽ നിന്ന് കാണാതായ സ്വർണാഭരണങ്ങൾ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.















