ന്യൂഡൽഹി: ഇരുപതിലധികം സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ച സംഭവത്തിൽ 12-ാം ക്ലാസുകാരൻ പിടിയിൽ. പരീക്ഷ റദ്ദാക്കാൻ വേണ്ടിയാണ് സ്കൂളുകൾക്ക് നേരെ വ്യാജ ഭീഷണി ഉയർത്തിയതെന്ന് വിദ്യാർത്ഥി മൊഴി നൽകി.
സ്കൂളുകൾക്ക് ഭീഷണി മുഴക്കിയാൽ അന്നേ ദിവസം ക്ലാസിൽ പോകേണ്ടി വരില്ലെന്നും അതുവഴി അന്നത്തെ പരീക്ഷ മുടങ്ങുമെന്നും പ്രതീക്ഷിച്ചാണ് വിദ്യാർത്ഥി കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പ്രതികരിച്ചു.
ഡൽഹിയിലെ 23 സ്കൂളുകൾക്ക് നേരെയായിരുന്നു 12-ാം ക്ലാസുകാരൻ ഭീഷണി മുഴക്കിയത്. ഇ-മെയിൽ മുഖേനയായിരുന്നു ഭീഷണി സന്ദേശം. ഒരേസമയം ആറ് സ്കൂളുകൾക്ക് വരെ മെയിൽ അയച്ചിരുന്നു. പ്രതിയായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതാദ്യമായല്ല ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്. പലവിധ കാരണങ്ങളാൽ നിരവധി തവണ സ്കൂളുകൾക്ക് നേരെ വ്യാജ ഭീഷണി ഉയർന്നിട്ടുണ്ട്. സമാനമായ രീതിയിൽ രാജ്യത്തെ വിവിധ എയർലൈനുകൾക്ക് നേരെയും ഭീഷണി ഉണ്ടായിരുന്നു.















