വടകര: മുഖ്യമന്ത്രി പിണറായി വിജയനെ വടകരയിൽ വരവേറ്റത് കാലിയായ കസേരകൾ. വടകര ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട ഉദ്ഘാടന പരിപാടിക്കാണ് ആളില്ലാതായത്. കാലിയായ സദസ് കണ്ട മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു . നൂറുകണക്കിന് പേർക്ക് ഇരിക്കാനുള്ള വലിയ പന്തലും സൗകര്യങ്ങളും ചെയ്തിരുന്നെങ്കിലും അമ്പതിൽ താഴെയാളുകൾ മാത്രമാണ് പരിപാടിക്ക് എത്തിയത്. മുൻ നിരയിലെ കസേരകൾ അടക്കം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ചൂട് കാലമായതിനാൽ വല്ലാതെ തിങ്ങി ഇരിക്കണ്ടല്ലോ എന്ന് സംഘാടകർ വിചാരിച്ചു കാണും, ഇടവെട്ട് ഇരിക്കാൻ നല്ല സൗകര്യമായി. അതേതായാലും നന്നായെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. വടകരയിലെ ഏത് പരിപാടിക്കും വലിയ ജനപങ്കാളിത്തം കാണാറുണ്ട്. എന്തുകൊണ്ടാണ് ആളുകൾ ഇത്രയും കുറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു
സാധാരണ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നതാണ് സിപിഎമ്മിന്റെ പതിവ്. എന്നാൽ ഇതും ഇവിടെ നടന്നില്ല. ആളുകുറഞ്ഞതിന് പിന്നിൽ പാർട്ടിയിലെ വിഭാഗീയതയാണ് കാരണം എന്നും സൂചനയുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്നും പി. കെ ദിവാകരനെ ഒഴിവാക്കിയതാണ് ബഹിഷ്കരണത്തിനുള്ള കാരണം എന്നും പറയപ്പെടുന്നു. ആളുകളെ എത്തിക്കാൻ വടകര ഏരിയ കമ്മിറ്റി സർക്കുലർ ഇറക്കിയിരുന്നെങ്കിലും അതും വിലപ്പോയില്ല.















