പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ നിന്നുള്ള 35 കാരൻ സമീർ രഞ്ജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തെ ബിഹാർ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയെ വധിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.
സുൽത്താൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മഹേഷി ഗ്രാമത്തിൽ നിന്നാണ് വ്യാഴാഴ്ച വൈകിട്ടോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. ഭഗൽപൂരിൽ നിന്നാണ് സുരക്ഷാ ഏജൻസികൾക്ക് പ്രതിയുടെ വാട്ട്സ്ആപ്പ് കോൾ ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ 71 വയസ്സുള്ള മന്തു ചൗധരിയുടെ മൊബൈൽ ഫോൺ നമ്പറിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി.
എന്നാൽ വിശദമായ അന്വേഷണത്തിൽ പ്രതി സമീർ രഞ്ജൻ ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിച്ച് മന്തു ചൗധരിയുടെ മൊബൈൽ നമ്പറിൽ നിന്ന് വാട്ട്‌സ്ആപ്പ് കോൾ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇരുവർക്കുമിടയിൽ സ്വത്ത് തർക്കം നിലനിൽക്കുണ്ടെന്നും മന്തു ചൗധരിയെ കുഴപ്പത്തിലാക്കാനാണ് ഇയാളുടെ നമ്പറിൽ നിന്നും വിളിച്ച് വധഭീഷണി മുഴക്കിയതെന്നും സമീർ രഞ്ജൻ പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.















