തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തി പതിനൊന്ന് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ ശിൽപശാല സംഘടിപ്പിച്ച് ബിജെപി. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ശിൽപശാല ഉദ്ഘാടനം ചെയ്തത്. കേന്ദ്ര പദ്ധതികളുടെ പേര് മാറ്റുന്ന തരംതാണ രാഷ്ട്രീയമാണ് കേരള സർക്കാർ നടത്തുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മോദി സർക്കാരിന്റെ 11-ാം വാർഷിക ആഘോഷത്തിന്റെ ലക്ഷ്യം. കേരളത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തികൾക്ക് ധാരാളം പണം അനുവദിക്കുന്നുണ്ട്. പലപ്പോഴും കേന്ദ്രം നൽകുന്ന ഫണ്ടുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കേരളം തയ്യാറാവുന്നില്ല. ഒന്നുകിൽ പണം ഉപയോഗിക്കാതിരിക്കുക മറിച്ചാണെങ്കിൽ വകമാറ്റി ചെലവഴിക്കുക അല്ലെങ്കിൽ പേര് മാറ്റുക ഇതാണ് കേരളത്തിന്റെ നയമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ശിൽപശാലയ്‌ക്ക് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത് ചഹൽ വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.















