തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിയുമായി സഖ്യത്തിലായതോടെ അധികാരത്തിനായി ഏതറ്റം വരെയും പോകുമെന്ന് കോൺഗ്രസ് തെളിയിച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ബംഗ്ലാദേശിൽ ഹൈന്ദവരെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്തവരാണ് ജമാ അത്തെ ഇസ്ലാമി. കശ്മീർ വിഷയത്തിലുൾപ്പടെ ഇവർ എടുത്തിട്ടുള്ള വിവാദ നിലപാടുകൾ എല്ലാവർക്കും അറിവുള്ളതാണ്. അജ്മൽ കസബിന്റെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ച, ഹമാസ് തീവ്രവാദികളുടെ ചിത്രം വച്ച് പരിപാടികൾ നടത്തിയ സംഘടന കൂടിയാണ് ജമാ അത്തെ ഇസ്ലാമി. ഇവരുമായി കൈകോർക്കുമ്പോൾ തങ്ങളുടെ മുൻനേതാക്കളെയും അവരുടെ നിലപാടുകളെയും കൂടിയാണ് കോൺഗ്രസ് തള്ളിപ്പറയുന്നത്.
ഏറ്റവും അപകടകാരിയായ ഇസ്ലാമിക സംഘടനയെന്ന്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. എന്നാൽ അതെല്ലാം മനപൂർവ്വം മറന്ന് സഖ്യം ഉണ്ടാക്കുമ്പോൾ, പ്രീണനത്തിനായി രാജ്യവിരുദ്ധ ശക്തികളുമായിപ്പോലും സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് തെളിയുകയാണ്, രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.















