കൊച്ചി: ഐഎസ് ഭീകരവാദിക്ക് നിയമക്കുരുക്ക് മുറുക്കി എൻഐഐ. തൊടുപുഴ സ്വദേശിയായ ഐഎസ് ഭീകരൻ സുബ്ഹാനി ഹാജ മൊയ്തീന്റെ ശിക്ഷയിൽ ഇളവ് നൽകിയതിനെതിരെ എൻഐഎ സുപ്രീംകോടതിയെ സമീപിക്കും. 2015-ൽ തുർക്കി വഴി ഇറാഖിലെത്തി ഐഎസിൽ ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തുവെന്ന കേസിലാണ് കൊച്ചി എൻഐഎ കോടതി ഇയാളെ ശിക്ഷിച്ചിരുന്നത്. നിലവിൽ ഹൈക്കോടതിയിൽ നിന്നാണ് ഇയാൾ ശിക്ഷ ഇളവ് നേടിയിരിക്കുന്നത്. ശക്തമായ തെളിവുകൾ സമർപ്പിച്ചായിരിക്കും എൻഐഎയുടെ സുപ്രീംകോടതിയിലെ വാദം.
സുബ്ഹാനി ഹാജ മൊയ്തീൻ കേരളത്തിലെ ഭീകരവാദ ഗ്രൂപ്പുകളിലെ പ്രധാന കണ്ണിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2010 ന് ശേഷം യുവക്കളെ ലക്ഷ്യമിട്ട് നിരവധി രാജ്യവിരുദ്ധ സംഘടനകൾ രൂപം കൊണ്ടിരുന്നു. ഇതിന്റെയെല്ലാം ആസൂത്രണം പ്രധാനമായും നടന്നത് കേരളത്തിലായിരുന്നു. സംഘടനയിലെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും സ്ലീപ്പർ ഗ്രൂപ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സുബ്ഹാനി ഹാജ മൊയ്തീന്റെ ജയിൽ മോചനം ഇത്തരം ഗ്രൂപ്പുകളെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് എൻഐഎ കോടതിയിൽ ചൂണ്ടിക്കാട്ടും.
ആഗോള ഭീകര സംഘടനകളുമായി ബന്ധം ലക്ഷ്യമിട്ടാണ് ഇയാൾ തുർക്കി വഴി ഇറാഖിലേക്ക് കടക്കുന്നത്. ഇവിടെ വച്ചാണ് ഇയാൾ ഐസിന്റെ ഭാഗമായി ജിഹാദിൽ ഏർപ്പെട്ടത്. 2015 യുദ്ധത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഇയാൾ ഇന്ത്യയിലേക്ക് മടങ്ങിയത്. പിന്നീട് തമിഴ്നാട്ടിലെ കടയല്ലൂരിൽ ജ്വല്ലറിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്. ഈ സമയത്ത് ഇയാൾ ശിവകാശിയിൽ നിന്നും സ്ഫോടക വസ്തുക്കൾ ശേഖരിച്ച് ഭീകരഗ്രൂപ്പുകൾക്ക് കൈമാറിയിരുന്നു.
ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളും നിർണ്ണായകമാകും. ഇറാഖിലായിരുന്ന കാലത്ത് ആയുധങ്ങൾ ഉപയോഗിച്ചതിന്റെ അടക്കം ശാസ്ത്രീയ തെളിവുകൾ ഇതിലുണ്ട്. ഭീകരവാദി ജയിൽ മോചിതനായാൽ രാജ്യം നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാണ്ടിയായിരിക്കും എൻഐഎയുടെ വാദം.
2020 ലാണ് എൻഐഎ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ റിമാൻഡ് കാലാവധി അടക്കം ഒൻപത് വർഷം ജയിലിൽ കിടന്നെന്ന് കാണിച്ച് ശിക്ഷ ഇളവിന് ഹൈക്കോടതിയിൽ അപ്പിൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ശിക്ഷ കാലാവധി പത്ത് വർഷമായി കുറച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 2026ൽ കൊടുംഭീകരന് ജയിൽ മോചനം ലഭിക്കും. ഇതിനെതിരെയാണ് എൻഐഎ സുപ്രീംകോടതിയെ സമീപിക്കുന്നത്.















