തിരുവനന്തപുരം : അശ്ലീല സന്ദേശം അയയ്‌ക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് യുവ രാഷ്‌ട്രീയ നേതാവിനെതിരെ പരാതിയുമായി മുൻ മാദ്ധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്. ഈ യുവ നേതാവിൽ നിന്നും പലതവണ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഹു കെയേർസ് എന്നാണ് അയാളുടെ മനോഭാവമെന്നും റിനി ആരോപിച്ചു. സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് റിനി പ്രതികരിച്ചത്.
“മൂന്നര വർഷം മുമ്പാണ് അയാളിൽ നിന്നും ദുരനുഭവമുണ്ടായത്. പരാതിപെട്ടപ്പോൾ പല വിഗ്രങ്ങളും വീണുടഞ്ഞു. പുതിയ സ്ഥാനമാനങ്ങളാണ് പാർട്ടി അയാൾക്ക് കൊടുത്തത്. ക്രിമിനൽ ബുദ്ധിയോടുകൂടിയാണ് യുവ രാഷ്‌ട്രീയ നേതാവിന്റെ ചാറ്റുകൾ. തെളിവുകൾ ഇല്ലാതിരിക്കാൻ വിദഗ്ദമായാണ് ഇടപെടലുകൾ നടത്തിയത്.
സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാം, ഒന്നിച്ചിരിക്കാം എന്നൊക്കെ പറഞ്ഞാണ് മുറിയിലേക്ക് എത്തിക്കുന്നത്. പല സ്ത്രീകളോടും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ട്. ഇയാളിൽ നിന്ന് പീഡനം നേരിട്ട വെറെയും പെൺകുട്ടികളുണ്ട്. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇയാളിൽ നിന്നും പീഡനം നേരിട്ട വെറെയും പെൺകുട്ടികളുണ്ട്.
പല നേതാക്കന്മാരുടെയും ഭാര്യമാർക്കും പെൺമക്കൾക്കും വരെ ദുരനുഭവമുണ്ടായി. പീഡനങ്ങൾ നേരിട്ട പെൺകുട്ടികളെ അറിയാം. തുറന്നുപറയാൻ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. ഈ നേതാവ് ഒരുപാട് പേർക്ക് ശല്യമായി മാറിയിട്ടുണ്ട്. പാർട്ടി അയാളെ സംരക്ഷിക്കുകയാണ്. ഇപ്പോൾ പേര് വെളിപ്പെടുത്തുന്നില്ലെന്നും അതിനെ കുറിച്ച് ആലോചിക്കുമെന്നും” റിനി ആൻ ജോർജ് പറഞ്ഞു.















