കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. മലപ്പുറം വണ്ടൂർ തിരുവാലി ഇളയിടത്തു കുന്ന് വാപ്പാടൻ രാമന്റെ ഭാര്യ എം.ശോഭന(56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ രണ്ട് ആഴ്ചയ്‌ക്കിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
അബോധാവസ്ഥയിലായിരുന്ന ശോഭനയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ഇപ്പോഴും ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല.
നിലവിൽ പത്തുപേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ മൂന്നുപേർ കുട്ടികളാണ്. ഇവർ മാതൃശുശുകേന്ദ്രത്തിൽ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമാണ്.
അപൂർവ്വ രോഗം എന്ന് വിശേഷിപ്പിക്കാവുന്ന അമീബിക് മസ്തിഷ്ക ജ്വരം ജീവനെടുക്കുമ്പോഴും ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി തുടരുകയാണ്. രോഗത്തിന്റെ ഉറവിടം കൃത്യമായ കണ്ടെത്താൻ ഇപ്പോഴും നടപടിയുണ്ടായിട്ടില്ല. രോഗം സ്ഥിരീകരിക്കുന്ന പ്രദേശത്തെ പൊതു ജലാശയങ്ങൾ അടിച്ചിടുക മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്ന പ്രതിരോധ പ്രവർത്തം. കഴിഞ്ഞയാഴ്ച സംസ്ഥാന വ്യാപകമായി ക്ലോറിനേഷൻ പ്രഖ്യാപിച്ചെങ്കിലും പേരിന് മാത്രമാണ് അതും നടന്നത്.















