കാഠ്മണ്ഡു: അധികാര മോഹത്താൽ അല്ല താൻ വന്നതെന്ന് നേപ്പാളിന്റെ പുതിയ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. 6 മാസത്തിൽ കൂടുതൽ താൻ തുടരില്ല.തനിക്കും സംഘത്തിനും അധികാരത്തിൽ താൽപ്പര്യമില്ലെന്നും ആറ് മാസത്തിനുള്ളിൽ രാജ്യത്തിന്റെ ഉത്തരവാദിത്തം പുതിയ പാർലമെന്റിന് കൈമാറുമെന്നും നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമായ സുശീല കർക്കി പറഞ്ഞു. കാവൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
“അധികാരം ആസ്വദിക്കാൻ വേണ്ടിയല്ല ഞാനും എന്റെ ടീമും ഇവിടെയുള്ളത്. ആറ് മാസത്തിൽ കൂടുതൽ ഞങ്ങൾ ഇവിടെ ഉണ്ടാകില്ല. പുതിയ പാർലമെന്റിന് ഞങ്ങൾ ഉത്തരവാദിത്തം കൈമാറും. നിങ്ങളുടെ പിന്തുണയില്ലാതെ ഞങ്ങൾക്ക് വിജയിക്കാനാവില്ല.”
അതേസമയം, നേപ്പാളിലെ ‘ജെൻ-ഇസഡ്’ പ്രതിഷേധങ്ങളെ സുശീല കർക്കി പ്രശംസിച്ചു. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരെ “രക്തസാക്ഷികളായി” അംഗീകരിക്കുമെന്ന് അവർ പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും 1 ദശലക്ഷം നേപ്പാളി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഇടക്കാല സർക്കാർ വഹിക്കുമെന്നും അവരെ സാമ്പത്തികമായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. “വെറും 27 മണിക്കൂർ പ്രതിഷേധത്തിൽ ഇത്രയും ഒരു പരിവർത്തനം ഞാൻ കണ്ടിട്ടില്ല. നമ്മൾ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കണം,” അവർ പറഞ്ഞു.















