ന്യൂഡല്‍ഹി: ഹിൻഡൻസ്ബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന് സെബിയുടെ ക്ലീൻ ചീറ്റ്.അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിൽ തെളിവുകൾ കണ്ടെത്താനായിട്ടില്ല. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കമ്പനിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കും. അദാനി ഗ്രൂപ്പിനെതിരെ ഒരു തരത്തിലുളള ക്രമക്കേടും കണ്ടെത്തിയിട്ടില്ല. പിഴ ചുമത്തിയിട്ടില്ലെന്നും സെബി വ്യക്തമാക്കി.
സുപ്രിംകോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന് സമാനമായ റിപ്പോർട്ടാണ് ഇപ്പോൾ സെബിയും സമർപ്പിച്ചിരിക്കുന്നത്.ഓഹരി മൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻസ്ബർഗിന്റെ ആരോപണം. ഇതിൽ സമഗ്രമായ അന്വേഷണം നടത്തിയ സെബി, അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നും ലിസ്റ്റിംഗ് കരാറോ LODR നിയന്ത്രണങ്ങളോ ലംഘിച്ചിട്ടില്ലെന്നും കണ്ടെത്തി.
തെറ്റായ കഥകള്‍ പ്രചരിപ്പിച്ചവര്‍ രാജ്യത്തോട് ക്ഷമ ചോദിക്കണമെന്ന് ഗൗതം അദാനി എക്‌സില്‍ പ്രതികരിച്ചു.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ വാദങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നുവെന്നും സുതാര്യതയും സത്യസന്ധതയുമാണ് അദാനി ഗ്രൂപ്പിന്റെ മുഖമുദ്രയെന്നും ഗൗതം അദാനി പറഞ്ഞു. വഞ്ചനാപരമായ റിപ്പോര്‍ട്ടായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റേതെന്നും പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ വേദന താന്‍ മനസിലാക്കുന്നുവെന്നും ഗൗതം അദാനി പറഞ്ഞു.















