പത്തനംതിട്ട: പമ്പയിൽ അയ്യപ്പഭക്തസംഗമം സംഘടിപ്പിച്ചതിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. പമ്പയിൽ നടന്നത് രാഷ്‌ട്രീയ നാടകമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പമ്പയിൽ അയ്യപ്പസംഗമം നടത്തിയതെന്നും അണ്ണാമലൈ പറഞ്ഞു. ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവദ് ഗീതയിലെ ശ്ലോകം ഉച്ചരിച്ച മുഖ്യമന്ത്രി 2018-ൽ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സനാതനധര്‍മ്മ വിരോധികളെന്ന ചിത്രം തെരഞ്ഞെടുപ്പിന് മുമ്പ് മായ്ച്ചുകളയുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിട്ടത്. കോടതി വിധിയുടെ മറവിൽ രാഷ്‌ട്രീയ ഗുണ്ടായിസമാണ് നടത്തിയത്. സനാതനധർമ വിരോധികളായിരുന്നു പമ്പയിൽ ഒരുമിച്ചത്.
ദൈവത്തെയോ സനാതന ധർമത്തെയോ വിശ്വാസമില്ലാത്ത ആളാണ് പിണറായി വിജയൻ. എന്നാൽ പെട്ടെന്ന് ഭഗവദ്ഗീത വായിച്ചത് വെറും നാടകം മാത്രമാണ്. സ്കൂൾ കുട്ടികളെ പോലെ ഭഗവദ്ഗീത പഠിച്ചുതുടങ്ങിയിരിക്കുകയാണ് പിണറായി വിജയൻ. ആരെയാണ് സർക്കാർ പറ്റിക്കാൻ ശ്രമിക്കുന്നത്. സനാതന ധർമത്തെ തള്ളിപ്പറയുന്ന സ്റ്റാലിനെയും മകനെയും കൊണ്ടുവരാൻ ശ്രമിച്ചതിലൂടെ ഇവരുടെ രാഷ്‌ട്രീയ ലക്ഷ്യം മനസിലാക്കിതരുന്നു. പമ്പയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് പിണറായി വിജയൻ ഉദ്ദേശിച്ചതെന്നും കെ അണ്ണാമലൈ പറഞ്ഞു.















