കൊച്ചി: നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കൊച്ചിയിലെ വീടുകളിലാണ് പരിശോധന. രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.
ഭൂട്ടാൻ വഴി ആഢംബര വാഹനങ്ങള്‍ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. പഴയ വാഹനങ്ങള്‍ എന്ന പേരില്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനായി റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. ഇതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ.
കേരളത്തിൽ 30 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. നുംഖോർ എന്നാൽ ഭൂട്ടാനീസ് ഭാഷയിൽ വാഹനം എന്നാണ് അർത്ഥം. ദുൽഖറിന്റെ തിരുവന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയിരുന്നു. എന്നാൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ അവിടെ പരിശോധന നടത്തിയില്ല. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.
ഭൂട്ടാനിൽ നിന്നും പഴയ വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ചില ഇളവുകളുണ്ട്. ഇത് മറയാക്കിയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും വാഹനങ്ങൾ എത്തിക്കുന്നത്. ഭൂട്ടാനിൽ വ്യാജ മേൽവിലാസമുണ്ടാക്കിയാണ് തട്ടിപ്പ്. റാക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉപഭോക്താക്കളെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിക്കുന്നത്. കേരള- ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് ഡയറക്ടറുടെ നേതൃത്തിലാണ് പരിശോധന.















