തിരുവനന്തപുരം: ശബരിമലയെ തകർക്കാൻ ചില സംഘങ്ങൾ പ്രവർത്തിക്കുന്നതായി ബിജെപി മുതിർന്ന നേതാവും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരൻ. ശബരിമലയിലെ സ്വർണക്കടത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്‌ക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ദേവന്റെ സ്വത്ത് സംരക്ഷിക്കുന്നതിനെയാണ് ദേവസ്വം എന്ന് വിളിക്കുന്നത്. സകല സ്വത്തുക്കളും സംരക്ഷിക്കേണ്ടത് അവരാണ്. പക്ഷേ, അവർക്ക് ഒരു ഉത്തരവാദിത്തവുമില്ല. ആരുടെയൊക്കെ മേൽ കുറ്റം ചുമത്താമെന്നാണ് ദേവസ്വം ആലോചിക്കുന്നത്.
ശബരിമല സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേവസ്വം ബോർഡിനുണ്ട്. സ്വത്തുക്കളിൽ എന്ത് കുറവ് വന്നാലും ഉത്തരം പറയേണ്ടത് ദേവസ്വം ബോർഡാണ്. ദേവസ്വം ബോർഡിന്റെ ഭാരവാഹികളിൽ നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.
ശബരിമല കേന്ദ്രീകരിച്ച് അധോലോകസംഘം പ്രവർത്തിക്കുന്നു. ഇത് വളരെ വർഷക്കാലമായി ഉയരുന്ന ആരോപണമാണ്. ശബരിമലയിൽ എത്തുന്ന ഭക്തരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും അധിക്ഷേപിക്കാനും മനഃപൂർവ്വമായി ശബരിമല ക്ഷേത്രത്തിന്റെ ഖ്യാതി നശിപ്പിക്കാനും വേണ്ടിയുള്ള ഗൂഢശ്രമമാണ് നടക്കുന്നത്.
ദ്വാരപാലകശിൽപങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്ന് പറഞ്ഞ് അത് പുനർനിർമിക്കാൻ വേണ്ടി ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ ചെമ്പ് എന്നാണ് എല്ലാവരും പറയുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നാണ് അറിയേണ്ടത്. ഭക്തർ ഇന്ന് വിഷമത്തോടെയും ഉത്കണ്ഠയോടെയുമാണ് കഴിയുന്നത്. എന്തുകൊണ്ടാണ് സർക്കാർ ആ വേദന മനസിലാകാത്തത്. ഇതിനെ കുറിച്ച് എന്തുകൊണ്ടാണ് മിണ്ടാത്തതെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.















