കോഴിക്കോട്: ശബരിമലയിൽ മാത്രമല്ല ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റുപല ക്ഷേത്രങ്ങളിലും സ്വർണക്കവർച്ച നടക്കുന്നതായി വിവരം. ഭക്തർ സമർപ്പിക്കുന്ന സ്വർണമാണ് മോഷ്ടിക്കുന്നത്.
കോഴിക്കോട് നീലേശ്വരം ശിവക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണത്താലിയടക്കമുള്ള മുക്കായി മാറിയെന്നാണ് പരാതി. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രത്തിന്റെ പ്രവർത്തനം. 2022ൽ ക്ഷേത്രം ഭരണസമിതി കൈമാറിയ ലിസ്റ്റ് പ്രകാരം 32 സ്വർണ ചന്ദ്രക്കല ക്ഷേത്രത്തിലുണ്ട്. എന്നാൽ നിലവിൽ നടത്തിയ പരിശോധനയിൽ ആറെണ്ണം മാത്രമാണ് ക്ഷേത്രത്തിലുള്ളത്. 12 സ്വർണത്താലിയുള്ളതിൽ നാലെണ്ണം മാത്രമാണ് ബാക്കിയുള്ളത്. അതും റോൾഡ് ഗോൾഡാണെന്നും ഭക്തർ ചൂണ്ടിക്കാട്ടുന്നു. 2023 മാർച്ച് മുതൽ 2025 ഓഗസ്റ്റ് വരെയാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി.
ഭഗവാന് ഭക്തർ സമർപ്പിച്ച സ്വർണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മലബാർ ദേവസ്വം ബോർഡ് അധികാരമേർപ്പെടുത്തിയ എക്സികൂട്ടീവ് ഓഫീസർക്ക് ഒഴിഞ്ഞു മാറാനാകില്ല. ശാന്തിക്കാരനായ ശ്രീധരനുണ്ണിക്കും തുല്യ ഉത്തരവാദിത്വമുണ്ട്. ഇരുവർക്കും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ഭക്തർ ആവശ്യപ്പെട്ടു.















