ചെന്നൈ: തമിഴ്നാട് സാമൂഹ്യക്ഷേമ മന്ത്രി ജഗദീശ്വരിയുടെ കാർ ഇടിച്ച് 28കാരന് ദാരുണാന്ത്യം. കട്ടാങ്കുളത്തൂരിന് സമീപം ട്രിച്ചി–ചെന്നൈ ദേശീയപാതയിൽ തിങ്കളാഴ്ച പുലർച്ചെ 12.30ഓടെയാണ് അപകടം. സംഭവത്തിൽ കാറിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിനും മരണത്തിന് കാരണമായതിനുമാണ് കേസെടുത്തത്.
ചെങ്കൽപ്പട്ട് ജില്ലയിലെ കട്ടാങ്കുളത്തൂർ സ്വദേശിയായ ഇരയൻബു ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കട്ടാങ്കുളത്തൂർ ജങ്ഷന് സമീപം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ മന്ത്രി ജഗദീശ്വരിയുടെ പേരിലുള്ള മാരുതി എർട്ടിഗ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരയൻബു സംഭവസ്ഥലത്തുതന്നെ മരിച്ചു.
നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിരുദുനഗറിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ ചെന്നൈയിലേക്ക് വരികയായിരുന്നു മന്ത്രി. മന്ത്രിയുടെ വാഹനത്തിന് പിന്നാലെ ബന്ധുക്കൾ യാത്ര ചെയ്ത കാറാണ് അപകടമുണ്ടാക്കിയത്.
ഗുഡുവാഞ്ചേരി ട്രാഫിക് പൊലീസ് മൃതദേഹം ചെങ്ങൽപ്പട്ട് ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. അപകടത്തിൽപ്പെട്ട എർട്ടിഗ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ വാഹനം ഓടിച്ചിരുന്ന മധുര സ്വദേശിയായ ചിന്ന അഗ്നി (28)യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിക്കുകയും ചെയ്യുന്നുണ്ട്.















