തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കട്ടിളപ്പാളികളും സ്വർണപ്പാളികളും കടത്തിയത് അറിഞ്ഞില്ലെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിൻെറ വാദം പൊളിയുന്നു. കട്ടിളപ്പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയ ഉത്തരവിൽ ദേവസ്വം സെക്രട്ടറിയാണ് ഒപ്പ് വച്ചിരിക്കുന്നത്. ട്രാവൻകൂർ കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം ബോർഡിൻെറ തീരുമാനമാണ് സെക്രട്ടറി നടപ്പാക്കുന്നത്. മാത്രമല്ല നിർണായക തീരുമാനങ്ങളെടുക്കേണ്ട സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിൽ അധ്യക്ഷനാകേണ്ടത് ദേവസ്വം ബോർഡ് പ്രസിഡൻറാണ് .
ശബരിമലയിലെ സ്വർണക്കവർച്ചയിൽ താൻ ഒന്നും അറിഞ്ഞില്ല, തന്റെ കാലത്തല്ല എന്നാണ് പത്മകുമാറിന്റെ ഇതുവരെയുള്ള പ്രതികരണം. എന്നാൽ ഇത് തീർത്തും നുണയാണ് എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന രേഖകൾ. കവർച്ചയുടെ വിവരം പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപ്പെടാനാണ് ദേവസ്വം ബോർഡും വകുപ്പ് മന്ത്രിയും ശ്രമിക്കുന്നത്. ഇനി ദേവസ്വം മന്ത്രിയുടെ പങ്കാണ് ഇനി പുറത്തുവരാനുള്ളത്.
സന്നിധാനത്ത് നിന്നും സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ മോഷ്ടിക്കാൻ വൻ ഗൂഢാലോചനയാണ് നടന്നത്. കട്ടിളപ്പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയ ഉത്തരവിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഉത്തരവിലാണ് ദേവസ്വം സെക്രട്ടറി ഒപ്പിട്ടിരിക്കുന്നത്. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയാണ് കട്ടിളപ്പാളികൾ സ്മാർട്ട് ക്രിയേഷനിൽ എത്തിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ അടുത്ത ബന്ധമാണ്. ഇതിന്റെ തെളിവുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഒരു ഉണ്ണികൃഷ്ണൻ പോറ്റിക്കോ മുരാരി ബാബുവിനെ പോലൊരു ഉദ്യോഗസ്ഥനോ മാത്രം ശബരിമലയിൽ ഇത്രയും വലിയ തട്ടിപ്പ് നടത്താൻ കഴിയില്ലെന്നും വ്യക്തം.















