ന്യൂഡൽഹി: ഗാസയിൽ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ നടപടി എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ട്രംപുമായി ഫോണിൽ സംസാരിച്ചതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
“എന്റെ സുഹൃത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഞാൻ സംസാരിച്ചു. ഗാസ സമാധാന കരാർ വിജയിപ്പിച്ചതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. യുഎസുമായുള്ള വ്യാപാരമേഖലയെ കുറിച്ചുള്ള ചർച്ചകളിലെ പുരോഗതി അവലോകനം ചെയ്തു. വരും ദിവസങ്ങളിൽ നമ്മുടെ ബന്ധം കൂടുതൽ ശക്തമാക്കുമെന്നും” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഗാസയിലെ യുദ്ധം താത്ക്കാലികമായി നിർത്തിവയ്‌ക്കാനും ബന്ദികളെ മോചിപ്പിക്കാനും യുഎസിന്റെ മദ്ധ്യസ്ഥയിലാണ് സമാധാന കരാർ കൊണ്ടുവന്നത്. കരാറിന്റെ ആദ്യഘട്ടത്തിൽ ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കുക, ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നും പിന്മാറുക എന്നിവയാണ്. വരും ദിവസങ്ങളിൽ തന്നെ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതായി ഹമാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിരുന്നു. ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് മദ്ധ്യസ്ഥ വഹിച്ചത്.















