തിരുവനന്തപുരം: ശബരിമലയിൽ അയപ്പസ്വാമിയുടെ യോഗദണ്ഡിനും രുദ്രാക്ഷമാലയ്‌ക്കും സ്വർണ്ണം പൂശിയതിലും ദുരൂഹത. മുൻ ദേവസ്വം പ്രസിഡൻറ് എ പദ്മകുമാറിന്റെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നൽകിയത്. സ്വർണ്ണക്കൊള്ള നടന്ന അതേ 2019 മാർച്ചിലാണ് ഇതും നടന്നത്. ഏപ്രിലിൽ ഇത് തിരികെ എത്തിയച്ചത് എന്നും രേഖകളിലുണ്ട്. ഇതും പുറത്തേക്ക് കൊണ്ടുപോയെന്നാണ് സംശയം.
ദേവസ്വം രേഖകളിൽ പദ്മകുമാറിന്റെ മകന് ഇവയുടെ ചുമതല നൽകിയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണം എവിടെ വച്ചാണ് ചുറ്റിയതെന്ന് ഇപ്പോഴും അവ്യക്തമാണ്. നിലവിൽ മോഷണം പോയ ദ്വാരപാലക സ്വർണപ്പാളിയേക്കാൾ അതീവ ഗൗരവകരമാണ് വിഷയം.
ക്ഷേത്രത്തെ സംബന്ധിച്ച് അതീവ താന്ത്രിക പ്രാധാന്യമുള്ളതാണ് അയ്യപ്പന്റെ യോഗദണ്ഡും രുദ്രാക്ഷമാലയും. ശബരിമലയിൽ പൂജകൾക്ക് ശേഷം നടയടക്കുമ്പോൾ അയ്യപ്പസ്വാമിയെ ഭസ്മം പൂശി യോഗദണ്ഡും രുദ്രാക്ഷമാലയും ചാർത്തി സന്യാസി രൂപത്തിലാണ് ഇരുത്തുന്നത്. ഈ താന്ത്രിക പ്രാധാന്യമുള്ള അമൂല്യ വസ്തുക്കളുടെ അറ്റകുറ്റപ്പണിക്കായാണ് പദ്മകുമാറിന്റെ മകനെ ചുമതലപ്പെടുത്തിയത്.















