പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയെ കുറിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ബോധ്യപ്പെടുത്തുമെന്ന് ശബരിമല കര്‍മസമിതി ജനറൽ കൺവീനര്‍ എസ്ജെആർ കുമാര്‍. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രപതിയെ സന്നിധാനത്ത് വച്ച് ഈ മാസം 22-ന് കാണാൻ അനുമതി ലഭിച്ചു. കവര്‍ച്ചയെ കുറിച്ച് പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ധരിപ്പിച്ചു കഴിഞ്ഞു. അന്വേഷണം വേണമെന്ന തങ്ങളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. വിവരാവകാശ രേഖകൾക്കായുള്ള ചോദ്യങ്ങൾ പോലും സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. പൊലീസ് അകമ്പടിയോടെയാണ് കവര്‍ച്ച നടന്നതെന്നും എസ്ജെആർ കുമാര്‍ പറഞ്ഞു.
22-ന് രാഷ്‌ട്രപതി ശബരിമല സന്ദർശനത്തിന് എത്തുമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗമാണ് രാഷ്ട്രപതി നിലയ്‌ക്കൽ എത്തുന്നത്. റോഡ് മാർഗം പമ്പയിലെത്തി സന്നിധാനത്തേക്ക് പോകും. ദർശനത്തിനും വിശ്രമത്തിനും ശേഷം വൈകുന്നേരം മലയിറങ്ങി, രാത്രി തിരുവനന്തപുരത്ത് എത്തും. രാജ്ഭവനിൽ താമസിക്കുമെന്നാണ് വിവരം.















