മൂന്നാർ: ഝാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് ഭീകരനെ മൂന്നാറിൽ നിന്ന് പിടികൂടി. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടിയെ ആണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. മൂന്നാറിൽ തോട്ടം തൊഴിലാളിയായി കുടുംബസമേതം താമസിക്കുകയായിരുന്നു.
2021 ൽ ഝാർഖണ്ഡിലെ റാഞ്ചി വനമേഖലയിൽ വച്ച് മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഹൻ ടുടി. 19 പേരടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരർക്ക് ആയുധങ്ങളും ഐഇഡി സ്ഫോടക വസ്തുക്കളും ധനസഹായവും എത്തിച്ചത് നൽകിയത് ഇയാളായിരുന്നു. ആദ്യം ഝാർഖണ്ഡ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ഒന്നര വർഷം മുൻപാണ് ഭീകരൻ മൂന്നാറിൽ എത്തിയത്. ഭീകരൻ മൂന്നാറിൽ ഉണ്ടെന്ന വിവരം ആഴ്ചകൾക്ക് മുൻപാണ് എൻഐഎയ്‌ക്ക് ലഭിച്ചത്. സവാൻ ടുടി ഉൾപ്പെടെ മൂന്ന് പ്രതികൾക്കായി എൻഐഎ ഇനാം പ്രഖ്യാപിച്ചിരുന്നു. സഹൻ ടുടിയെ ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം ഝാർഖണ്ഡിലേക്ക് കൊണ്ടുപോകും.















