ബെംഗളൂരു: പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ആർഎസ്‌എസ് പഥസഞ്ചലനത്തിനു ഹൈക്കോടതി അനുമതി നൽകി.
ചിറ്റാപൂരിൽ ആർ.എസ്.എസ്. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി നൽകിയ ഹർജിയിലാണ് വിധി . ഹർജിക്കാർ മാർച്ചിന്റെ റൂട്ട് ഉൾപ്പെടുത്തി ജില്ലാ കലക്ടർമാർക്ക് പുതിയ അപേക്ഷ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും 24 ന് പരിഗണിക്കും
നവംബർ രണ്ടിനാണ് റൂട്ട് മാർച്ച് നിശ്ചയിച്ചിട്ടുള്ളത്.
ഐടി, ബിടി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ഒക്ടോബർ 19 ഞായറാഴ്ച ആയിരുന്നു സ്വയംസേവക സംഘത്തിന്റെ പഥസഞ്ചലനം നടത്താനിരുന്നത്. എന്നാൽ ക്രമസമാധാനം തകരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതർ ഇതിനു അനുമതി നിഷേധിച്ചിക്കുകയായിരുന്നു.
ഞായറാഴ്ച ചിറ്റാപൂരിൽ മാർച്ച് നടത്താൻ അനുമതി നൽകാത്ത അധികാരികളുടെ നടപടി ചോദ്യം ചെയ്ത് ആർ.എസ്.എസ് കലബുറഗി കൺവീനർ അശോക് പാട്ടീൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.തുടർന്നാണ് നവംബർ 2 ന് പഥസഞ്ചലനംനടത്താൻ ഹൈക്കോടതിഅനുമതി നൽകിയത്.
ഹർജിക്കാരന്റെ അപേക്ഷ പരിഗണിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജാഥയുടെ റൂട്ട് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പുതിയ അപേക്ഷ സമർപ്പിക്കാനും ഹർജിക്കാരനോട് നിർദ്ദേശിച്ചു. വാദം കേൾക്കൽ ഒക്ടോബർ 24 ന് ഉച്ചയ്‌ക്ക് 2.30 ലേക്ക് മാറ്റി. ജസ്റ്റിസ് എംജിഎസ് കമൽ അധ്യക്ഷനായ ബെഞ്ച് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ക്രമസമാധാനം പാലിക്കേണ്ടതിനാൽ, ഒരേ ദിവസം, ഒരേ സ്ഥലത്ത്, ഒരേ റൂട്ടിൽ ഒന്നിലധികം സംഘടനകൾക്ക് റാലികൾ നടത്താൻ അനുവദിക്കാൻ കഴിയില്ലെന്ന് വാദത്തിനിടെ സർക്കാർ അഭിഭാഷകർ വാദിച്ചു. എന്നാൽ വ്യത്യസ്ത തീയതികളിൽ റാലികൾ നടത്താൻ സംഘടനകൾക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു.
അതിനാൽ, റാലി നടക്കുന്ന റൂട്ട് വ്യക്തമാക്കി പുതിയ ഹർജി സമർപ്പിക്കുകയും ജില്ലാ ഭരണകൂടത്തിനും താലൂക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനും പരാതി നൽകുകയും വേണം. അതനുസരിച്ച്, റാലി സംബന്ധിച്ച് ജില്ലാ, താലൂക്ക് ഭരണകൂടം നിയമനടപടി സ്വീകരിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.















