കാസർകോട്: സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്. കാസർകോട് സിപിഎം നേതാവിന്റെ മകളെ പ്രണയം നടിച്ച് വലയിലാക്കിയെന്ന് പരാതി. കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരനാണ് യുവതിയുടെ പിതാവ്. തൃക്കരിപ്പൂർ സ്വദേശിയായ നാഡീ വൈദ്യൻ റാഷിദിനെതിരെയാണ് ആരോപണം. യുവതിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി യുവാവ് പ്രണയം നടിച്ചു വലയിലാക്കിയെന്ന് കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ഭാസ്കരന്റെ മകൾ താൻ വീട്ടുതടങ്കലിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. വിവാഹമോചിതയാണ് യുവതി. റോഡപകടത്തിൽ യുവതിയുടെ അരയ്‌ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. വിവാഹിതനായ റാഷിദിന് രണ്ട് മക്കളുണ്ട്. ചെലവിന് നൽകാത്തതിനെതിരെ ഇയാൾക്കെതിരെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാഹനപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ യുവതിയെ ചികിത്സിക്കാനാണ് റാഷിദ് ഭാസ്കരന്റെ വീട്ടിൽ എത്തിയത്.
രണ്ടു മാസത്തോളം ഇയാൾ വീട്ടിൽ താമസിച്ച് മകളെ ചികിത്സിച്ചിരുന്നുവെന്ന് ഭാസ്കരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് തൃക്കരിപ്പൂരിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി ചികിത്സിക്കുകയും ചെയ്തു. ചികിത്സയ്‌ക്കെന്ന പേരിൽ 5 ലക്ഷത്തോളം രൂപ ഇയാൾ കൈപ്പറ്റിയിരുന്നു. നിങ്ങടെ മോളെ ഞാൻ പൊക്കുമെന്നാണ് റാഷിദ് പറയുന്നത്, ഇൻഷുറൻസ് പൈസയാണ് അവന്റെ ലക്ഷ്യം. റാഷിദിന് ലഹരി ഇടപാടുണ്ടെന്ന് സംശയിക്കുന്നു എന്നും ഭാസ്കരൻ കൂട്ടിച്ചേർത്തു.















