ദിസ്പൂർ: അസമിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. വനപ്രദേശമായ സലകാട്ടിയിലാണ് ഏറ്റുമുട്ടൽ നടന്നത്. അടുത്തിടെയുണ്ടായ റെയിൽവേ ട്രാക്ക് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഝാർഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇപിലാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അസമിലാണ് ഇപിൽ കഴിഞ്ഞിരുന്നത്. കൊക്രഝർ- സലകാട്ടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ട്രാക്ക് ഐഇഡി സ്ഫോടനത്തിൽ തകർത്തിരുന്നു. ആക്രമണത്തിൽ ഗൂഢാലോചന നടത്തിയതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.















