സിൽച്ചാർ: അസമിൽ ലവ് ജിഹാദും ബഹുഭാര്യത്വവും തടയുന്ന ബിൽ ഉടൻ പ്രബല്യത്തിൽ വരും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു.
സ്ത്രീകളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലവ് ജിഹാദിൽ പിടിയിലാകുന്ന പുരുഷന്മാരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുന്ന തരത്തിലാണ് ബില്ലിലെ വ്യവസ്ഥ. പുതിയ നിയമപ്രകാരം, ഒന്നിൽ കൂടുതൽ വിവാഹം കഴിച്ച പുരുഷന് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും
കാച്ചാർ ജില്ലയിലെ ലഖിപൂരിൽ ഒരു സ്ത്രീ ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവേയാണ് ബിൽ സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്. മൂന്നിൽ കൂടുതൽ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് സർക്കാർ പദ്ധതികൾക്ക് അർഹതയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അല്ലാഹു കുട്ടികളെ നൽകുന്നുണ്ടെന്നും അതിനാൽ അവർക്ക് പ്രസവം നിർത്താൻ കഴിയില്ലെന്നുമാണ് ചിലർ പറയുന്നത്. നിങ്ങൾ ആഗ്രഹിക്കുന്നത്രയും കുട്ടികളെ പ്രസവിക്കൂ, പക്ഷേ അവരെ വളർത്തുന്നതിനോ സ്കൂളുകളിൽ അയയ്‌ക്കുന്നതിനോ സർക്കാർ സഹായം പ്രതീക്ഷിക്കരുത്,” അദ്ദേഹം പറഞ്ഞു.















