തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിന്റെ പ്രചാരണ പരിപാടിക്ക് സർക്കാർ ചെലവിട്ടത് ഒന്നരക്കോടി. അതിദാരിദ്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം നിർമിക്കാനുള്ള തുകയാണ് വകമാറ്റിയത്. ഇംഗ്ലീഷ് പത്രങ്ങളിലടക്കം പരസ്യം നൽകാനും സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന പരിപാടിക്കുമാണ് ഈ തുക ഉപയോഗിച്ചത്.
അതിനിടെ ഉദ്ഘാടന പരിപാടിക്ക് ആളെ കൂട്ടാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ച് നൽകിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. തിരുവനന്തപുരം നഗരസഭയിൽ നിന്നും 10,000 പേരും മുനിസിപ്പാലിറ്റി 300 പേരെയും എത്തിക്കണമെന്ന് തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് 200, ബ്ലോക്ക് പഞ്ചായത്ത് 100, മുനിസിപ്പാലിറ്റി 300 ഇങ്ങനെയാണ് ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്.















