വയനാട്: മുട്ടിൽ മരംമുറി കൊള്ളയിൽ വനവാസികളോട് അഗസ്റ്റിൻ സഹോദരൻമാർ കാണിച്ചത് കൊടും വഞ്ചന. തട്ടിപ്പിലൂടെ അഗസ്റ്റിൻ സഹോദരന്മാർ വാങ്ങിയ മരങ്ങളുടെ പണം തിരിച്ചടക്കാൻ റവന്യൂ വകുപ്പ് വനവാസികൾക്ക് വീണ്ടും നോട്ടിസ് നൽകി.
7000 രൂപ വരെ ലഭിച്ച മരങ്ങൾക്ക് ഒന്നരക്കോടിയോളം രൂപ തിരിച്ചടക്കാനാണ് നിർദേശം. മാത്രമല്ല ഭൂമിയുടെ കരമടച്ച രേഖകളും അഗസ്റ്റിൻ സഹോദരൻമാർ കൊണ്ട് പോയെന്ന് വനവാസികൾ പറയുന്നു. അഗസ്റ്റിൻ സഹോദരൻമാർ അപായപ്പെടുത്തുമോ എന്ന ഭയവും ഇവർ പങ്കുവച്ചിട്ടുണ്ട്.
നാനൂറും അഞ്ഞൂറും വർഷം പഴക്കമുള്ള ഒരു വീട്ടി മരത്തിന് മരങ്ങൾക്ക് വിപണിയിൽ ഒരു കോടിയോളം വിലവരും. ഇതാണ് ഏഴായിരം രൂപവരെ നൽകി അഗസ്റ്റിൻ സഹോദരൻമാർ കൈക്കലാക്കിയത്. നിരക്ഷരരായ വനവാസികൾക്ക് മരം മുറിക്കുന്നതുമായി ബന്ധങ്ങൾ നിയമവശങ്ങൾ അറിയില്ല. ഇതും കാട്ടുകള്ളൻമാർ മുതലെടുക്കുകയായിരുന്നു. മരം മുറിക്കാൻ സർക്കാർ ഉത്തരവിട്ടുണ്ട് എന്ന് പറഞ്ഞാണ് റോജി അഗസ്റ്റിൻ വാനവാസികളെ സമീപിച്ചത്. മരം മുറിച്ചു കടത്തുന്നതിനിടെയാണ് വിവരം പുറം ലോകം അറിയുന്നത്.
ഒരു മരത്തിന് 80 ലക്ഷം രൂപ അടയ്‌ക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ നോട്ടിസിൽ പറയുന്നത്. ഒരു വനവാസി കുടുംബത്തിന്റെ ഭൂമിയിൽ നിന്ന് മൂന്ന് മരമാണ് അഗസ്റ്റിൻ സഹോദരൻമാർ മുറിച്ച് കടത്തിയത്. അവർക്ക് ഒന്നരകോടി അടക്കാനുള്ള നോട്ടീസാണ് ലഭിച്ചിരിക്കുന്നത്. മരം മുറിച്ച് കൊണ്ടുപോയതിന് ശേഷം പ്രതികളെ കണ്ടിട്ടില്ലന്നും വനവാസി കുടുംബങ്ങൾ പറയുന്നു. 26 കുടുംബങ്ങളാണ് വഞ്ചനയ്‌ക്ക് ഇരയായത്.















