തൃശൂർ: ഡൽഹിയിലുണ്ടായ സ്ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്ഫോടനത്തിൽ അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ മതേതരത്വം ഉടയ്‌ക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളി പിടികൂടുന്നതിൽ കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ടുവരും.
എട്ട് പേരാണ് സ്ഫോടനത്തിൽ ഇതുവരെ മരണപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. ആരായാലും ശക്തമായി നേരിടുക തന്നെ ചെയ്യും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















