ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം തിരയുന്ന നാലാമത്തെ കാറും കണ്ടെത്തി. ഭീകരർ ഗൂഢാലോചന നടത്തിയ ഹരിയാനയിലെ അൽ-ഫലാഹ് സർവകലാശാലയിൽ നിന്നാണ് കണ്ടെത്തിയത്. കാമ്പസിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു വാഹനം. ഭീകരാക്രമണം നടത്തിയതിന് ശേഷം അക്രമികൾ ഈ കാറിൽ രക്ഷപ്പെടാനാണ് പദ്ധതിയിട്ടിരുന്നത്.
മാരുതി സുസുക്കി ബ്രെസ കാറാണ് കണ്ടെത്തിയത്. നേരത്തെ, ഒരു മാരുതി സുസുകി ഡിസയർ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉടമയായ ഷഹീൻ സയീദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ മുഖ്യപ്രതി മുസമ്മിലും കാർ ഉപയോഗിച്ചിട്ടുണ്ട്.
മുസമ്മിലും ഷഹീനും അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നവരാണ്. കണ്ടെടുത്ത കാറിൽ നിന്നും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ അംശം കണ്ടെത്തിയിരുന്നു.















