പാറ്റ്ന: ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎൽഎയാകാൻ നാടോടി ഗായിക മൈഥിലി ഠാക്കൂർ ഒരുങ്ങുന്നു. അലിനഗർ മണ്ഡലത്തിൽ നിന്നാണ് ബിജെപി സ്ഥാനാർത്ഥിയായ മൈഥിലി ഠാക്കൂർ നിയമസഭയിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായാണ് 25 കാരി ജനസേവനത്തിന് ഇറങ്ങിയത്.
മധുബാനി ജില്ലയിലെ ബെനിപട്ടി ഗ്രാമമാണ് മൈഥിലിയുടെ സ്വദേശം. ബിഹാറിന്റെ നാടോടി സംസ്കാരം പാട്ടുകളിലൂടെ ലോകത്തെ അറിയിച്ചത് മൈഥിലിയും സഹോദരന്മാരുമാണ്. നാടോടി, ഭക്തിഗാനങ്ങളിലൂടെ സോഷ്യൽ മീഡിയയിലും താരമായി. 2024ൽ മൈഥിലിയുടെ പാട്ടുകളെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പ്രശംസിച്ചിരുന്നു. ഹിന്ദി, ഭോജ്പുരി, പഞ്ചാബി, ഇംഗ്ലീഷ് ഗാനങ്ങൾ പാടുന്ന മൈഥിലിയെ ‘മിഥിലയുടെ സാംസ്കാരിക ശബ്ദം’ എന്നാണ് അറിയപ്പെടുന്നത്.
മിഥിലാഞ്ചൽ മേഖലയിൽ സ്വാധീനം ഉറപ്പിക്കാനും യുവ വോട്ടർമാരെ സ്വാധീനിക്കാനുമുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമാണ് അലിനഗറിൽ വിജയം കണ്ടത്. ജൻ സി തലമുറ അരങ്ങുവാഴുന്ന ഇൻസ്റ്റയിൽ മാത്രം 6.3 മില്യൻ ഫോളോവേഴ്സാണ് മൈഥിലിക്കുള്ളത്. സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കി അലിനഗറിനെ ബിഹാറിന്റെ മുഖമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്കാകും മൈഥിലി നേതൃത്വം നൽകുക.
2008 ലാണ് അലിനഗർ നിയമസഭാ മണ്ഡലം രൂപീകരിച്ചത്. 2010 ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലും 2015 ലും വിജയിച്ചത് ആർജെഡിയുടെ അബ്ദുൾ ബാരി സിദ്ദിഖിയാണ് വിജയിച്ചത്. 2020 ൽ വികാസ് ഷീൽ ഇൻസാൻ പാർട്ടിയുടെ മിസ്രി ലാൽ യാദവ് നേടിയ അട്ടിമറി വിജയം ആർജെഡിയെ ഞെട്ടിച്ചു. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആർജെഡി തുടരുന്നതിനിടെയാണ് മൈഥിലി ഠാക്കൂറിനെ ഇറക്കി ബിജെപിയുടെ അപ്രതീക്ഷിത നീക്കം.















