ആലപ്പുഴ: മുഹമ്മ കണ്ണർകാട്ടെ കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ട ലതീഷ് ബി ചന്ദ്രനെ സി പി എമ്മിൽ തിരിച്ചെടുത്തു.
മുഹമ്മ എസ് എൻ വി ബ്രാഞ്ച് അംഗമായാണ് ഇയാളെ തിരിച്ചെടുത്തത്. മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ ഇടപെട്ടാണ് ലതീഷിനെ തിരിച്ചെടുത്തത്.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും കേരള സർവകലാശാല യൂണിയൻ മുൻ ജനറല്‍ സെക്രട്ടറിയുമാണ് ലതീഷ്. കൃഷ്ണപിള്ള സ്മാരകം ആക്രമണ കേസിൽ പ്രതിയാക്കപ്പെട്ടതോടെയാണ് ലതീഷ് ഉൾപ്പെടെ അഞ്ചു പേരെ സി പി എം പുറത്താക്കിയത്.
2013 ഒക്ടോബർ 31 ന് കഞ്ഞിക്കുഴി കണ്ണർക്കാട് കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ ലതീഷ് അടക്കം അഞ്ച് സിപിഎം പ്രവർത്തകരായിരുന്നു പ്രതികൾ. കേസിൽ തെളിവുകളും ദ്യക്സാക്ഷികളും ഇല്ലാത്തതിനാൽ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ലതീഷ് മുഹമ്മ പഞ്ചായത്ത് 12ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സി പിഎമ്മിലേക്ക് തിരികെ പ്രവേശിച്ചതെങ്കിലും ലതീഷ് ഇത്തവണ മത്സരരംഗത്തില്ല.















