എറണാകുളം: കൂത്താട്ടുകുളത്ത് കുടുംബ വഴക്ക് കാരണം വീട്ടിൽ നിന്നും പുറത്താക്കിയ ആറാം ക്ലാസുകാരനും അമ്മയും അന്തിയുറങ്ങുന്നത് തുറന്ന ഷെഡ്ഡിൽ. അച്ഛനും അമ്മയും തമ്മിലുളള തർക്കവും മുത്തശ്ശിയുടെ വാശിയുമാണ് കുട്ടിയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. കുറെ ദിവസങ്ങളായി ഒരു കുപ്പി ജ്യൂസ് കുടിച്ചാണ് കുട്ടി വിശപ്പടിക്കിയിരുന്നത്.
തിരുമാറാടി പഞ്ചായത്തിലെ സർക്കാർ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. സ്കൂളിലെ ക്ലാസ് മുറിയിൽ ജ്യൂസ് കുപ്പികൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധികൃതർ നടത്തിയ അന്വേഷണമാണ് ദുരിതജീവിതം വെളിപ്പെട്ടത്. ആറാം ക്ലാസിലെ ഒരു കുട്ടി പതിവായി ജ്യൂസുമായാണ് സ്കൂളിൽ എത്തുന്നതെന്ന് അദ്ധ്യാപകർ മനസ്സിലാക്കി. കുട്ടിയെ കണ്ടെത്തി കാര്യം ആരഞ്ഞപ്പോൾ വീട്ടിൽ നിന്നും ഭക്ഷണം നൽകുന്നില്ലെന്നും അമ്മ നൽകുന്ന 20 രൂപ കൊണ്ട് ജ്യൂസ് വാങ്ങി കുടിക്കുകയാണെന്നും കുട്ടി പറഞ്ഞു.
പിന്നാലെ അദ്ധ്യാപകർ അമ്മയെ വിളിച്ചുവരുത്തി. ഷെഡ്ഡിലാണ് കിടക്കുന്നതെന്നും വീട്ടിൽ കയറാൻ അനുവദിക്കുന്നില്ലെന്നും വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കാൻ മുത്തശ്ശി സമ്മതിക്കുന്നില്ലെന്നും അമ്മ പറഞ്ഞു, കൂത്താട്ടുകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അമ്മ.
തുടർന്ന് സ്കൂൾ അദ്ധ്യാപകർ പൊലീസിനെയും ചൈൽഡ് ലൈനിനെയും വിവരം അറിയിച്ചു. ഒടുവിൽ പൊലീസും ചൈൽഡ് ലൈനും ഇടപെട്ടാണ് അമ്മയെയും മകനെയും വീട്ടിൽ കയറ്റിയത്.















