ന്യൂഡല്‍ഹി: ഡൽഹി ഭീകരാക്രമണത്തിനു പിന്നിലെ ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേർ കൂടി പിടിയിലായി. ഇതിൽ രണ്ടു പേർ ഡോക്ടർമാരാണ്. അല്‍ ഫലാഹ് സര്‍വകലാശാലയിലെ രണ്ടു ഡോക്ടര്‍മാരെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ചെങ്കോട്ട സ്‌ഫോടനത്തിനുപയോഗിച്ച കാര്‍ ഓടിച്ച ഡോ. ഉമര്‍ നബിയുടെ സുഹൃത്തുക്കളായ മുഹമ്മദ്, മുസ്തഖീം എന്നീ ഡോക്ടര്‍മാരാണ് ഹരിയാണയിലെ നൂഹില്‍ പിടിയിലായത്.
ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥി ജാനിസുര്‍ ആലം എന്ന നിസാര്‍ ആലത്തെ ബംഗാളിലെ ഉത്തര ദിനാജ്പുര്‍ ജില്ലയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റുചെയ്തു. ലുധിയാനയില്‍ താമസിക്കുന്ന നിസാര്‍ ബംഗാളിലെ സ്വന്തം ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം വിവാഹച്ചടങ്ങിനെത്തിയതായിരുന്നു. ഡല്‍ഹി സ്‌ഫോടനത്തില്‍ നിസാറിന് ബന്ധമുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. നിലവില്‍ ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ 12 ആയി.















