ന്യൂഡൽഹി: റഷ്യയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് ജയശങ്കർ സമ്മേളനത്തിൽ പരാമർശിച്ചു. ഭീകരവാദത്തെ ന്യായീകരിക്കുന്ന ഏതൊരു ശ്രമത്തെയും ഭാരതം ശക്തമായി എതിർക്കുമെന്നും ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിടുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ജയശങ്കർ പറഞ്ഞു.
ഏത് രൂപത്തിലുള്ള ഭീകരതയെയും നമ്മൾ നേരിടണം. ഭീകരതയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. ഭീകരതയെ ന്യായീകരിക്കരുത്. വെള്ളപൂശരുത്. തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നത് തുടരും. ഭീകരതയെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അത് പ്രയോഗിക്കുക തന്നെ ചെയ്യുമെന്നും ജയശങ്കർ പറഞ്ഞു.
മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് വിവിധ മേഖലകളിൽ ചർച്ച നടക്കുന്നുണ്ടെന്നും എസ് ജയശങ്കർ അറിയിച്ചു.















