ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് തുറന്ന അവകാശവാദവുമായി പാക് മന്ത്രി. ചൗധരി അൻവാറുൽ ഹഖാണ് അവകാശവാദം ഉന്നയിച്ചത്. ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങൾ വരെ തങ്ങൾ ആക്രമിക്കുമെന്നും ഞങ്ങൾ അത് ചെയ്യുമെന്നും ചൗധരി അൻവാറുൽ പറഞ്ഞു. ഈ പ്രസ്താവനയിൽ പാകിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജരാണെന്നും ഖ്വാജ വാദിച്ചു.
പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണസംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ഭീകരാക്രമണത്തിൽ പ്രതികരിക്കാൻ പാകിസ്ഥാൻ തയാറായിരുന്നില്ല. ഇതിനിടെയാണ് പാക് മന്ത്രിയുടെ അവകാശവാദം.
ഭീകരാക്രമണത്തിന് പാകിസ്ഥാനിലെ ജനങ്ങളിൽ നിന്ന് ജെയ്ഷെ ഭീകരർ പണം ശേഖരിച്ചിട്ടുണ്ടെന്നും ഇതിനായി പാക് ആപ്പായ സാഡാപേ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് ജെയ്ഷെ മുഹമ്മദിന്റെ വനിതാ യൂണിറ്റ് ആരംഭിച്ചത്.















