ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുർ റഹ്മാൻ. കൊളംബോ സെക്യൂരിറ്റി കോൺക്ലേവിന്റെ ഏഴാമത് എൻഎസ്എ യോഗത്തിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച.
കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഷെയ്ഖ് ഹസീനയെ കൈമാറുന്നത് ഉൾപ്പെടെ വിവിധ മേഖലകളിൽ ഇരുവരും ചർച്ച നടത്തിയെന്നാണ് വിവരം. കൂടിക്കാഴ്ചയ്‌ക്കിടെ അജിത് ഡോവലിനെ ധാക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പാലായനം ചെയ്തതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ സങ്കീർണമായത്. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയ്‌ക്ക് കത്തയച്ചിരുന്നു. ഹസീനയെ വധശിക്ഷയ്‌ക്ക് വിധിച്ചുകൊണ്ടുള്ള കോടതി വിധി വന്നതിന് പിന്നാലെ വീണ്ടും ബംഗ്ലാദേശ് കത്തയച്ചിരുന്നു.
ബംഗ്ലാദേശ് കലാപക്കേസിലാണ് ഷെയ്ഖ് ഹസീനയെ വധശിക്ഷയ്‌ക്ക് വിധിച്ചത്. ധാക്ക അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റേതായിരുന്നു വിധി. കൊലപാതകത്തിന് ഉത്തരവിടൽ, അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെടൽ തുടങ്ങിയ കുറ്റങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.















