തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണക്കൊള്ളയിൽ പിടിയിലായ പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും കൈകൾ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പത്മകുമാർ കുറ്റാരോപിതൻ മാത്രമാണ്. കോടതി ശിക്ഷിക്കുന്നെങ്കിൽ ശിക്ഷിക്കട്ടെയെന്നും ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.എന്തിനാ വെപ്രാളപ്പെടുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
“പത്മകുമാർ കുറ്റക്കാരനാണോയെന്ന് പറയേണ്ടത് കോടതിയാണ്. കേസ് കോടതിയുടെ മുന്നിൽ വരട്ടേ. ഒരാളേയും പാർട്ടി സംരക്ഷിക്കുകയില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ഒരാളെയും ശിക്ഷിക്കാൻ കഴിയില്ല. ഒരാൾ അറസ്റ്റ് ചെയ്തു എന്ന് വെച്ച് ഉടനെ കുറ്റവാളിയാണെന്ന് തീരുമാനിക്കാൻ കഴിയില്ല. അറസ്റ്റ് ചെയ്താൽ അതിന്റെ അർത്ഥം അയാൾ കുറ്റാരോപിതനാണ് എന്ന് മാത്രമാണ്. കുറ്റം തെളിയിക്കണം. ആരെ വേണമെങ്കിലും അവർക്ക് അറസ്റ്റ് ചെയ്യാം, ചോദ്യം ചെയ്യാം, നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാം.”
പാർട്ടിയുടെ കൈ ശുദ്ധമാണെന്ന് ജനങ്ങൾക്കെല്ലാം അറിയാമെന്നും, അതുകൊണ്ട് ഒരു തിരിച്ചടിയും പാർട്ടിക്കുണ്ടാവില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.















