തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അടുത്ത ടോക്കൺ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴി എത്തി നിൽക്കുന്നത് കടകംപള്ളിയിലേക്കാണ്.
സ്വർണ്ണപ്പാളിക്കായി ഉണ്ണകൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിലേക്ക് എത്തിയത്. ഇതോടെ കടകംപള്ളി കൂടി പ്രതികൂട്ടിലാകുകയാണ്. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ലെന്നാണ് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പൂർണ്ണമായും നുണയാണെന് വ്യക്തമാക്കുന്നതാണ് പത്മകുമാറിന്റെ മൊഴിയും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടും.
ഹൈക്കോടതിയിടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണം മന്ത്രിയിലേക്ക് എത്തി നിൽക്കുമ്പോൾ സിപിഎമ്മും സർക്കാരും കൂടുതൽ പ്രതിരോധത്തിലാകുകയാണ്. ഇനി ഉദ്യോഗസ്ഥതല തട്ടിപ്പ് എന്നും ഉപ്പുതിന്നവർ വെള്ളംകുടിക്കുമെന്ന പതിവുപല്ലവി പറഞ്ഞ് ഈ വിഷയത്തിൽ നിന്ന് സിപിഎമ്മിന് ഇനിയും ഒഴിഞ്ഞുമാറാനാകില്ല. അറസ്റ്റിലായശേഷവും പത്മകുമാറിനെ സംരക്ഷിക്കാനുള്ള പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ ശ്രമം അന്വേഷണം മുന്നോട്ടുപോയാൽ കൂടുതൽ ഉന്നതർ കുടുങ്ങും എന്ന ഭയത്തിൽ നിന്നാണെന്ന് വ്യക്തം. ഉന്നതർ എന്നാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വരെ ഇത് എത്തി നിൽക്കാം.
ശബരിമല യുവതീപ്രവേശന പ്രശ്നത്തിന്റെ കാലത്ത് ബോർഡിന്റെ തലപ്പത്തുണ്ടായിരുന്നവരാണ് അറസ്റ്റിലായവരും ഇനി അറസ്റ്റിലാകാൻ പോകുന്നവരും. കടകംപള്ളിക്ക് മുൻപേ ആസമയത്തെ ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, പാറവിളാകം വിജയകുമാർ എന്നിവരെയും അന്വേഷണസംഘം ചോദ്യംചെയ്യും. പിണറായി വിജയന്റെ നിർദ്ദേശപ്രകാരം യുവതി പ്രവേശനത്തിന് ഒത്താശ ചെയ്ത കോട്ടയം എസ് പിയും ഇപ്പോൾ ഡിഐജിയുമായ ഹരിശങ്കറിന്റെ പിതാവാണ് ഈ ശങ്കർദാസ്.















