2008 നവംബർ 26, ഭാരതത്തിന്റെ ആത്മാവിനേറ്റ മുറിവിന് ഇന്നേക്ക് 17 വർഷം. രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിന്റെ നോവും അഭിമാനവും മനസിൽപേറിയ ഒരാൾ കണ്ണൂരിലുണ്ട്. ശൗര്യചക്ര എൻ എസ് ജി കമാൻഡോ പി. വി മനേഷ്. അന്ന് ഭീകരരെ നേരിട്ട എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോയിലെ അംഗമായിരുന്നു അദ്ദേഹം. ഭീകരാക്രണത്തിൽ തലയ്‌ക്കേറ്റ ഗുരുതര പരുക്കിൽ വലതുവശം തളർന്ന മനേഷിന് അന്നും ഇന്നും ആ ദിനങ്ങൾ ഓർക്കുമ്പോൾ സ്വന്തം നാടിനെ ഓർത്ത് അഭിമാനം മാത്രം. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുബേദാർ മേജറായി അദ്ദേഹം വിരമിച്ചത്. മുംബൈ ഭീകരാക്രണത്തിന്റെ വാർഷികത്തിൽ അദ്ദേഹം പങ്കുവച്ച് കുറിപ്പ് വായിക്കാം…..
വർഷങ്ങളും തീയതികളും കടന്നുപോയി, പക്ഷേ ഇന്നേദിവസം നമ്മുടെ രാജ്യത്തിനകത്തു വന്ന ഒരു കാൻസറിനെ ഇല്ലാതാക്കിയ അഭിമാന നിമിഷത്തെ മരിക്കാത്ത ഓർമ്മകളുമായി കാത്തുസൂക്ഷിക്കുന്നു, ഈ ദിവസത്തെ ഞാനും എന്റെ സഹപ്രവർത്തകരും ഇന്നും ഓർക്കുന്നു.
രാഷ്‌ട്ര സുരക്ഷയ്‌ക്കിടയിൽ ശരീരത്തിന്റെ വലതുവശം തളർന്നു പോയപ്പോഴും, തലയ്‌ക്കുള്ളിൽ അതിന്റെ ഒരു ഓർമ്മ കൊണ്ടുനടക്കുമ്പോഴും അഭിമാനം മാത്രമേയുള്ളൂ, ഒരു സൈനികൻ എന്ന രീതിയിൽ എന്നെക്കൊണ്ട് ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചല്ലോ എന്ന അഭിമാനം… ഈയൊരു കാരണം കൊണ്ടുതന്നെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പരിവേഷം തരുന്നു…
രാഷ്‌ട്ര സുരക്ഷയ്‌ക്ക് വേണ്ടി പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ട എല്ലാ സൈനികരും ചെയ്യേണ്ട കർത്തവ്യബോധം നിറവേറ്റാൻ സാധിച്ചു ഇതിനെ ഇത്രമാത്രം കണ്ടാൽ മതി എന്നുമാത്രം. ഇന്ന് ഞാൻ നാളെ നീ എന്ന അർത്ഥത്തിൽ രാജ്യത്തിന്റെ പ്രതിരോധ സേനയിലെ ഓരോ അംഗങ്ങളും രാഷ്‌ട്ര സുരക്ഷയ്‌ക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്കാൻ തയ്യാറായിട്ടും ഇപ്പോഴും പോരാട്ട വീര്യത്തോടുള്ള പ്രതിരോധങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ഈ സംഭവത്തിനുശേഷവും തീവ്രവാദി ആക്രമം, യുദ്ധം ( ഓപ്പറേഷൻ സിന്ധൂർ ) അഭിമുഖീകരിച്ചു ഇതിനെയൊക്കെ പ്രതിരോധിച്ചു കൊണ്ട് രാഷ്‌ട്രത്തിന്റെ ധീര സൈനികർ അഭിമാനത്തോടുകൂടി രാഷ്‌ട്ര സുരക്ഷ കാത്തു സംരക്ഷിച്ചു. *രാജ്യത്തിനകത്തു വന്ന ഒരു തീവ്രവാദിയും തിരിച്ചു പോയിട്ടില്ല തിരിച്ചുപോകുവാൻ ഞങ്ങളുടെ ധീരമായിട്ടുള്ള സൈനികർ വിട്ടില്ല അതാണ് സത്യം*…. തനിക്ക് സംഭവിച്ച അപകടത്തിൽ വേദനയോ ദുഃഖമോ ഇല്ല അഭിമാനം മാത്രം,,,, എല്ലാവരും അത്രമാത്രം സ്നേഹിക്കുന്നു . അതുകൊണ്ടുതന്നെ എല്ലാവരുടെയും പ്രാർത്ഥനയിൽ ഉയർത്തെഴുന്നേറ്റു വരിക തന്നെ ചെയ്യും.
ആർക്കോ വേണ്ടി, എന്തിനോ വേണ്ടി സാധാരണക്കാരെ കൊന്നൊടുക്കിയുള്ള ഈ തീവ്രവാദി ആക്രമങ്ങൾ ഇനിയങ്ങോട്ടുള്ള കാലം നടക്കാതിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രമേ യുള്ളൂ. ഈ അവസരത്തിൽ ഞാനെന്റെ സന്ദീപ് ഉണ്ണികൃഷ്ണൻ സാബിന്റെ പോരാട്ടവീര്യത്തെ ഓർക്കുന്നു എന്റെ മനസ്സിൽ എന്നും ആരാധനയോടുകൂടി നിലകൊള്ളുന്നു. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയിൽ രാജ്യത്തിന്റെ അഭിമാനം കാത്ത് വീര മൃത്യു വരിച്ച ധീര സൈനികരെയും, ഒന്നുമറിയാതെ വീരചരമം പ്രാപിച്ച കുട്ടികൾ അടങ്ങുന്ന സാധാരണക്കാരായ ധീര രക്തസാക്ഷികളുടെ മുന്നിൽ സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇന്നത്തെ ദിവസം മായാത്ത ഓർമ്മകളുമായി ഇന്നും ഓർത്തെടുക്കുന്നു
രാഷ്‌ട്രമാണ് വലുത്, ഈ രാഷ്‌ട്രം നിലനിൽക്കുന്നത് കൊണ്ടാണ് ഞങ്ങളും സന്തോഷത്തോടെ നിലനിൽക്കുന്നത് എന്ന ഓർമ്മക്കുറിപ്പോടെ
ജയ് ഹിന്ദ് 🙏















