ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച ഡോക്ടർ ഉമർ നബിക്ക് അഭയം നൽകിയ ഫരീദാബാദ് സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ദൗജിൽ താമസിക്കുന്ന സോയബ് ആണ് അറസ്റ്റിലായത്. അൽഫാലഹ് സർവകലാശാലയിൽ ലാബ് അസിസ്റ്റന്റാണ് ഇയാൾ. സർവകലാശാല ലബോറട്ടറിയുടെ പേരിൽ രാസവസ്തുക്കൾ വാങ്ങാൻ സോയാബ് ഉമറിനെ സഹായിച്ചിരുന്നു.
സോയാബിന്റെ സഹോദര ഭാര്യയുടെ വസതിയിലാണ് സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഉമർ വാടക്യ്‌ക്ക് താമസിച്ചിരുന്നത്. ഹരിയാനയിലെ നൂഹിലെ ഹിദായത്ത് കോളനിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഉമറിന് വീട് വാടകയ്‌ക്ക് എടുത്ത് നൽകിയത് സോയബാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ വീട്ടിലാണ് ഡൽഹിയിലെ സ്ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. നവംബർ 16 ന് ഹരിയാന സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ഈ വീട് സീൽ ചെയ്തിരുന്നു. ദിവസങ്ങളായി സോയാബിനെ എൻഐഎയും മറ്റ് അന്വേഷണ ഏജൻസികളും ചോദ്യം ചെയ്ത് വരികയായിരുന്നു. കശ്മീർ പൊലീസ് രജിസ്റ്റർ ചെയ്ത ‘വൈറ്റ് കോളർ’ ഭീകരവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത ഏഴാമത്തെയാളാണ് സോയാബ്.















