പാലക്കാട്: യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ കേരളംവിട്ടെന്ന് വിവരം. തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് സൂചന. യുവതി നൽകിയ മൊഴിയിൽ അറസ്റ്റ് ഭയന്നാണ് രാഹുലിന്റെ ഒളിച്ചോട്ടം.
രാഹുലിന്റെ മൂന്ന് ഫോണും രണ്ട് സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. പാലക്കാട് എംഎൽഎ ഓഫീസ് പൂട്ടിയിട്ടിരിക്കുകയാണ്. രാഹുലിന്റെ അടൂരിലെ വീടിന് മുന്നിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് ഒഴിവാക്കുന്നതിനായി നിയമസഹായം തേടിയിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെയാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് യുവതി പരാതി നൽകിയത്. യുവതിയുടെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. രാഹുലിനെതിരെയുള്ള ഡിജിറ്റൽ തെളിവുകളും മറ്റ് രേഖകളും യുവതി പൊലീസിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.















