ന്യൂഡൽഹി: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിലെ കൊളംബോ ബന്ദാരനായകെ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കും. 400 ഇന്ത്യൻ പൗരന്മാരാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവരെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനങ്ങൾ ശ്രീലങ്കയിലേക്ക് പോയി.
കുടുങ്ങിയ 150 യാത്രക്കാരെ സി-130 വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി. 250 പേരെ ഐഎൽ-76 വിമാനത്തിൽ തിരുവനന്തപുരത്തേക്കും കൊണ്ടുപോയി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ശ്രീലങ്കയ്‌ക്ക് അവശ്യസാധനങ്ങളുമായി രണ്ട് വ്യോമസേന വിമാനങ്ങളും കൊളംബോയിൽ എത്തിയിരുന്നു.
ഇന്ത്യയുടെ ആക്ടിംഗ് ഹൈക്കമ്മീഷണർ വിമാനത്താവളത്തിൽ കുടുങ്ങിയ പൗരന്മാരെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. അവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്തു. കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുംപെട്ട് 212 പേർ മരിക്കുകയും 200 ഓളം ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.















