ന്യൂഡൽഹി: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജിയെ ചൊല്ലി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും തമ്മിൽ പാർലമെന്റിൽ ഏറ്റുമുട്ടൽ. ചെയർമാൻ സി പി രാധാകൃഷ്ണന്റെ സ്വാഗതപ്രസംഗത്തിനിടെയാണ് സംഭവം. ജഗ്ദീപ് ധൻഖർ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് പെട്ടെന്ന് രാജിവച്ച വിഷയം പരാമർശിച്ചുകൊണ്ടായിരുന്നു വാക്പോര്.
സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ പ്രധാനമാണ് ചെയർമാൻ. അദ്ദേഹത്തിന് വിടപറയാൻ സഭയ്‌ക്ക് അവസരം ലഭിക്കാത്തതിൽ എനിക്ക് വേദനയുണ്ട്. പാർലമെന്ററി ചരിത്രത്തിൽ ഇതുവരെ കാണാത്ത ഒരു സംഭവമായിരുന്നിയിത്. മൂന്ന് തവണ ലോക്‌സഭയിലെത്തിയ മുൻ എംപി സി.കെ. കുപ്പുസ്വാമിയുമായി രാധാകൃഷ്ണന് ബന്ധമുണ്ടെന്നും അദ്ദേഹം കോൺഗ്രസ് അംഗമാണെന്നും മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
ഖാർഗെയുടെ പരാമർശത്തിന് പിന്നാലെ കേന്ദ്രമന്ത്രി കിരൺ റിജിജു വിമർശനവുമായി രംഗത്തെത്തി. ഇതൊരു ഗൗരവമേറിയ സംഭവമാണ്. അനുമോദന ചടങ്ങിന്റെ ഭാഗമായി എല്ലാവരും മാന്യമായ പരാമർശങ്ങളാണ് നടത്തിയത്. ഈ അവസരത്തിൽ പറയേണ്ട കാര്യങ്ങളല്ല, പ്രതിപക്ഷനേതാവ് ഉന്നയിച്ചതെന്ന് കിരൺ റിജിജു പറഞ്ഞു.
കോൺഗ്രസ് അവരുടെ അന്തസ് നിലനിർത്തണമെന്ന് ജെ പി നദ്ദ വിമർശിച്ചു. ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യം നേരിട്ട തോൽവിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ബിഹാറിന്റെയും ഹരിയാനയുടെയും നഷ്ടം നിങ്ങൾക്ക് വളരെയധികം വേദന നൽകിയിരിക്കാം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വേദന ഒരു ഡോക്ടറോട് പറയാനും നദ്ദ വ്യക്തമാക്കി.















