ന്യൂഡൽഹി: ഗവർണറുടെ വസതിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ കാര്യാലയത്തിനും പുനർനാമകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി സേവാ തീർത്ഥ് എന്നാണ് അറിയപ്പെടുക. പൊതുസേവനത്തിന്റെ കേന്ദ്രമായും ദേശീയ മുൻഗണനകൾ രൂപപ്പെടുത്തുന്ന വേദിയായും പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമാണ് പേര് മാറ്റം.
പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. സൗത്ത് ബ്ലോക്കിലാണ് നിലവിൽ പിഎംഒ പ്രവർത്തിക്കുന്നത്. വായു ഭവന് സമീപം പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുമെന്നാണ് റിപ്പോർട്ട്. മൂന്ന് കെട്ടിടങ്ങളിൽ ഒന്നായ സേവ തീർത്ത്-1 പിഎംഒ ആയി പ്രവർത്തിക്കും. സേവാ തീർഥ്-2 , സേവാ തീർഥ്-3 എന്നിവ കാബിനറ്റ് സെക്രട്ടേറിയറ്റായും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസായും പ്രവർത്തിക്കും.
പൊതുജനസേവനം എന്ന സർക്കാരിന്റെ മുദ്രാവാക്യത്തിന് അനുസൃതമായി ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവനുകളുടെ പേരുകളും ലോക് ഭവൻ എന്നാക്കി മാറ്റിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് 2016 ൽ ലോക് കല്യാൺ മാർഗ് എന്ന് പുനർനാമകരണം ചെയ്തിരുന്നു. സെൻട്രൽ സെക്രട്ടേറിയറ്റിന്റെ പേര് കർതവ്യ ഭവൻ എന്നും ആക്കിയിരുന്നു.















