ന്യൂഡൽഹി: 25 പേരുടെ ജീവനെടുത്ത ഗോവയിലെ നിശാക്ലബ്ബിന് നേരെ ബുൾഡോസർ നടപടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നിർദേശ പ്രകാരമാണ് അൽപോറയിലെ ബിർച്ച് ബൈറോമിയോ ലെയ്ൻ നിശാക്ലബ്ബ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയത്. നിശാക്ലബ്ബും അതിന്റെ സമീപത്തായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റും തകർത്തു.
സംഭവത്തിന് പിന്നാലെ പ്രതികൾ തായ്ലാൻഡിലേക്ക് കടന്നതായാണ് വിവരം. ഡൽഹി വിമാനത്താവളത്തിൽ നിന്ന് തായ്ലാൻഡിലെ ഫുക്കറ്റിലേക്കാണ് പ്രതികൾ കടന്നത്. ഇവരെ കണ്ടെത്തുന്നതിനായി തായ്ലാൻഡിലെ അധികൃതരുമായി അന്വേഷണസംഘം സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. സഹോദരന്മാരായ സൗരഭ്, ഗൗരവ് എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.45 ഓടെയാണ് ബിർച്ച് ബൈ റോമിയോ ലെയ്‌നിൽ തീപിടിത്തമുണ്ടായത്. മരിച്ച 25 പേരിൽ 20 പേർ ജീവനക്കാരും അഞ്ച് പേർ വിനോദസഞ്ചാരികളുമാണ്. ബേസ്മെന്റിൽ കുടുങ്ങിയവരാണ് വെന്തുമരിച്ചത്. മരിച്ച നാല് പേർ ഡൽഹി സ്വദേശികളാണ്.
സംഭവത്തിന് പിന്നാലെ നിശാക്ലബ്ബ് ജനറൽ മാനേജർ രാജീവ് മോദക്, ഗേറ്റ് മാനേജർ പ്രിയാൻഷു ഠാക്കൂർ, ബാർ മാനേജർ രാജ്വീർ സിംഘാനിയ, ജനറൽ മാനേജർ വിവേക് സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.















