ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഐഎസുമായുള്ള ബന്ധം കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഇഡി റെയ്ഡ്. മുംബൈ, ഡൽഹി, കൊൽക്കത്ത, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവയുൾപ്പെടെ 40 ഓളം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. സംശയാസ്പദമായ രീതിയിൽ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംശയമുള്ള പ്രതികളുമായി ബന്ധമുള്ള വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. എൻഐഎ സമർപ്പിച്ച കുറ്റപത്രങ്ങളിൽ നിന്നാണ് അന്വേഷണം ആരംഭിച്ചത്. റെയ്ഡിൽ ഐഎസ് ബന്ധം വ്യക്തമായതായി ഇഡി അറിയിച്ചു. യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും കൈമാറലും നടന്നിരുന്നു. ഇത് തെളിയിക്കുന്ന രേഖകൾ ഇഡി കണ്ടെടുത്തതായാണ് വിവരം.
നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെട്ടിരുന്നുവെന്നും ഇഡി റെയ്ഡിൽ കണ്ടെത്തി. ഭീകരവാദപ്രവർത്തനങ്ങൾക്ക് ധനസഹായം ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
ഭീകരതയെ പൂർണമായും തകർക്കാനും ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവരെ കണ്ടെത്താനുമാണ് ഈ റെയ്ഡ് ലക്ഷ്യമിടുന്നത്.















