ന്യൂഡല്‍ഹി: മുനമ്പത്തെ തർക്ക ഭൂമി വഖ്ഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ പ്രഖ്യാപനത്തിന് സുപ്രീംകോടതിയുടെ സ്റ്റേ . വിവാദ ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. വഖ്ഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യാത്തതെന്നും സുപ്രീം കോടതി ചോദിച്ചു. മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും സുപ്രീം കോടതിപറഞ്ഞു. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഈ കേസിൽ ജനുവരി 27ന് ആരംഭിക്കുന്ന ആഴ്ച വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
മുനമ്പത്തെ ഭൂമി വഖ്ഫ് ആണോ അല്ലയോ എന്നത് കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന ഹര്‍ജിയിലെ വിഷയയമായിരുന്നില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.മുനമ്പത്തെ ഭൂമി വഖ്ഫല്ലെന്ന് ഹൈക്കോടതി വിധിച്ചത് പരിഗണനാ വിഷയം മറികടന്നാണ് എന്നാണ് ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഭൂമി വഖ്ഫല്ലെന്ന ഉത്തരവിന്റെ ഭാഗം സ്റ്റേ ചെയ്യുകയും തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിലെ മറ്റ് ഭാഗങ്ങള്‍ക്ക് സ്റ്റേ ബാധകമല്ല.















