ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വിദേശത്ത് നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചെന്നും ഭീകരർക്ക് ആയുധ പരിശീലനം നൽകിയെന്നും ദേശീയ അന്വേഷണ ഏജൻസി. എൻഐഎ ഡൽഹി പട്ട്യാല കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണ്ണാക വിവരങ്ങളുള്ളത്. ഐഎസിൽ നിന്ന് തന്ത്രങ്ങൾ പഠിച്ച് രാജ്യത്ത് നടപ്പാക്കാനായി പിഎഫ്ഐ സിറിയയിലേക്ക് ഭീകരരെ അയച്ചതായും എൻഐഎയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗി വ്യക്തമാക്കി.
ബിജെപി, ആർഎസ്‌എസ്, വിഎച്ച്പി നേതാക്കളെ ലക്ഷ്യമിട്ട് പിഎഫ്ഐ ഹിറ്റ് സ്ക്വാഡുകൾ രൂപീകരിച്ചു. ജിഹാദിനായി യുവാക്കളെ പരിശീലിപ്പിച്ചു. അക്രമത്തിലൂടെ ശരിയത്ത് നിയമമുള്ള ഒരു ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ടുവെന്നും എൻഐഎ ആരോപിച്ചു. അതീവ ഗുരുതര സ്വാഭവമുള്ള വിഷയമായതിനാൽ അടച്ചിട്ട മുറിയിലായിരുന്നു കോടതിയുടെ നടപടിക്രമങ്ങൾ.
ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കുന്നതിനും ശരിയത്ത് നിയമം നടപ്പാക്കുന്നതിനുമായാണ് പിഎഫ്‌ഐ രൂപീകരിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെയും ഐക്യത്തെയും ദുർബലപ്പെടുത്തുന്നതിനായി കുറഞ്ഞ സമയം കൊണ്ട് സുസംഘടിത ശൃംഖല സ്ഥാപിച്ചിരുന്നു. ഇതിനായി യുവാക്കളെ തീവ്ര മത പ്രത്യയശാസ്ത്രങ്ങൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനയ്‌ക്കും എതിരായ പ്രവർത്തനങ്ങളായിരുന്നു നിരോധിത സംഘടന നടത്തിയതെന്നും എൻഐഎ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ കോടതിയെ അറിയിച്ചു. യുദ്ധമുണ്ടായാൽ ശ്രദ്ധ വടക്കൻ പ്രദേശത്തായിരിക്കും . ആ സമയത്ത് തെക്കുനിന്ന് ആക്രമിച്ച് ദക്ഷിണേന്ത്യ പിടിച്ചെടുക്കാനായിരുന്നു പദ്ധതി. ഇക്കാര്യം പിഎഫ്ഐ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നുവെന്ന് സാക്ഷിമൊഴികളുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.
2022 സെപ്റ്റംബറിൽ യുഎപിഎ പ്രകാരമാണ് പിഎഫ്‌ഐയെ കേന്ദ്രസർക്കാർ നിരോധിച്ചത്. അന്ന് അറസ്റ്റിലായ 20 പിഎഫ്ആ നേതാക്കൾക്കതിരായ കേസിലാണ് എൻഐഎ നിർണ്ണായക വിവരങ്ങൾ കോടതിക്ക് കൈമാറിയത്. ഡിസംബർ 23 ന് കോടതി വീണ്ടും കേസ് പരിഗണിക്കും.















