ലക്നൗ: യുപിയിലെ സഹാറൻപൂർ ജില്ലയിൽ കൊടുംകുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗംഗോ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് ഞായറാഴ്ചയും രാത്രിയാണ് സംഭവം. സുൽത്താൻപൂർ സ്വദേശി സിറാജ് അഹമ്മദാണ് കൊലപ്പെട്ടത്. 2023 ഓഗസ്റ്റിൽ അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. യുവാവിന്റെ തലയ്‌ക്ക് പൊലീസ് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. സമാജ് വാദി പാർട്ടി നേതാവും ഗുണ്ടാതലവനുമായ മുക്താർ അൻസാരിയുടെ സംഘത്തിലെ പ്രധാനിയാണ് സിറാജ് അഹമ്മദ്. ഇയാൾക്കായി പൊലീസ് വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.
സിറാജ് അഹമ്മദിന്റെ മരണം കൊല്ലപ്പെട്ട അഭിഭാഷകന്റെ കുടുംബം മധുര പലപഹാരം വിതരണം ചെയ്താണ് ആഘോഷിച്ചത്. കുടുംബാംഗങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നന്ദി അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കണ്ട് നീതിക്കുവേണ്ടി അപേക്ഷിച്ചതായി ആസാദിന്റെ പിതാവ് പറഞ്ഞു. ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2023 ഓഗസ്റ്റ് 6 നാണ് ജില്ലാ കോടതി അഭിഭാഷകനായ ആസാദ് അഹമ്മദ് പട്ടാപ്പകൽ വെടിയേറ്റ് മരിച്ചത്. കുഞ്ഞ് ജനിച്ച സന്തോഷം അറിയിക്കാൻ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. സഹോദരൻ മുനാവിറും കൂടെയുണ്ടായിരുന്നു. ആസാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുനാവറിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഗുണ്ടാതലൻമാരായിരുന്ന മുക്താർ അൻസാരിയുമായും മുന്ന ബജ്രംഗിയുമായുടെയും വലംകൈയായിരുന്നു സിറാജ് അഹമ്മദ്. സമാജ് വാദി നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. കൊലപാതകം, കൊലപാതകശ്രമം, ദേശീയ സുരക്ഷാ നിയമം (എൻഎസ്‌എ) എന്നിവയുൾപ്പെടെ 30 ഓളം ക്രമിനിൽ കേസുകളിലെ പ്രതിയാണ്. സിറാജിന്റെ കോടികൾ വിലമതിക്കുന്ന അനധികൃത സ്വത്തുക്കളും വാഹനങ്ങളും യുപി സർക്കാർ കണ്ടുകെട്ടിയിരുന്നു. വീട് ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയിരുന്നു.















